രാവിലെ 7.30 ന് മൂവായിരം മീറ്റർ ഓട്ടം ആരംഭിക്കുമെന്ന് നിശ്ചയിച്ചാണ് ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല കായിക മേള തുടങ്ങേണ്ടിയിരുന്നത്. ഇതിനായി പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ എത്തിയിട്ടും സംഘാടകരിലെ കായിക അധ്യാപകർ എത്തിയില്ല. അവർ സമരത്തിലാണെന്ന് അറിയിച്ചതോടെ മത്സരത്തിന് എത്തിയ കുട്ടിത്താരങ്ങളും രക്ഷിതാക്കളും ഉദ്യോസ്ഥരും കാത്തു നിന്നു. രാവിലെ 10 മണി ആയിട്ടും തുടങ്ങാതെ വന്നതോടെ പ്രതിഷേധം ഉയർന്നു. ഒടുവിൽ വൈകി കായിക മേള തുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലകളിൽ ഒന്നാണ് ഇരിട്ടി . കായിക അധ്യാപകർ ഏതാനും മാസങ്ങളായി സ്കൂൾ കായിക അധ്യാപകർ സമരത്തിലാണ്. അധ്യാപനപരമല്ലാത്ത മറ്റ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ് സംസ്ഥാനത്തെ കായികാധ്യാപകർ.പ്രശ്ന പരിഹാരത്തിന് വിജയൻ സർക്കാരോ വിശിവൻകുട്ടി മന്ത്രിയോ ഇടപെടുന്നില്ല. അധ്യാപകർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ ചുവടെ.
മുഴുവൻ വിദ്യാർത്ഥികൾക്കും കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും, അറിവും ആരോഗ്യവും ആനന്ദവുമുള്ള സമൂഹ സൃഷ്ടി ലക്ഷ്യം വെച്ചു കൊണ്ടും സംസ്ഥാനത്ത് ആരംഭിച്ച 'ആരോഗ്യ കായിക വിദ്യാഭ്യാസവും' കായികാദ്ധ്യാപക തൊഴിൽ മേഖലയും ഇന്ന് ഏറെ പ്രതിസന്ധികൾ നേരിടുകയാണ്.
65 വർഷങ്ങൾക്കുമുമ്പ് നിലവിൽവന്ന അശാസ്ത്രീയവും, കാലഹരണപ്പെട്ടതുമായ നിയമന മാനദണ്ഡങ്ങൾ നാളിതുവരെ പരിഷ്കരിക്കാത്തതുമൂലം നിരവധി കായികാദ്ധ്യാപക തസ്‌തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അനിവാര്യമായും ലഭിക്കേണ്ട കായിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നത് നാളിതുവരെ നാം ആർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിക്ക് തീരാകളങ്കമാണ്.
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ആക്ടിവിറ്റി ബുക്കും, 3 ടേമിലും തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമുള്ള "ആരോഗ്യ കായിക വിദ്യാഭ്യാസം"പഠിപ്പിക്കാൻ 86% UPS ലും, 45% HSലും, 100% LP, HSS & VHSE സ്‌കൂളുകളിലും കായികാദ്ധ്യാപ കരെ നിയമിച്ചിട്ടില്ല.!!
പാഠ്യപദ്ധതി വിനിമയം ചെയ്യാൻ അദ്ധ്യാപകരെ നിയമിക്കാതെ പരീക്ഷയും മൂല്യനിർണ്ണയവും നടത്തുന്ന വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നത്. 9, 10 ക്ലാസുകളിലെ കുട്ടികൾ പണം മുടക്കിയാണ് പാഠപുസ്‌തകം വാങ്ങുന്നത് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 40 ലക്ഷം വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസം നൽകാൻ നിയമിതരായി ട്ടുള്ളത് കേവലം 1800 ൽ താഴെ കായികാദ്ധ്യാപകർ മാത്രമാണ്.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികളിൽ ഭൂരിഭാഗവും ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ്. എന്നാൽ ഒരൊറ്റ കായികാദ്ധ്യാപക തസ്‌തിക പോലും ഈ വിഭാഗത്തിൽ അനുവദിച്ചിട്ടില്ല!
മുഴുവൻ വിദ്യാർത്ഥികളുടേയും പഠനാവകാശം ഉറപ്പാക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും കായികാദ്ധ്യാപക നിയമനവും തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കായികാദ്ധ്യാപകർ സ്‌കൂൾ ഇതര പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്.
എന്നാൽ ഈ സാഹചര്യത്തിലും കുട്ടികളുടെ അവസരം പാഴാകാതിരിക്കുന്നതിനായി പഠന പ്രവർത്തനങ്ങളോടൊപ്പം, വിദ്യാലയങ്ങളിൽ കായിക പരിശീലനങ്ങൾക്ക് നേതൃത്വം നൽകുകയും ടീമുകളെ മത്സര സജ്ജരാക്കി വിവിധ ടൂർണ്ണമെൻ്റുകളിൽ പങ്കെടുപ്പിക്കുന്നതിനും കായികാദ്ധ്യാപകർ ശ്രമിക്കുന്നുണ്ട്.
ആവശ്യങ്ങൾ:
സർക്കാർ, എയിഡഡ് വിദ്യാലയങ്ങൾക്ക് ഒരു പോലെ ബാധകമാക്കി, മുഴുവൻ കായികാധ്യാപകരേയും ഉൾപ്പെടുത്തി സംരക്ഷണ ഉത്തരവ് എക്കാലത്തേക്കുമായി പുനഃസ്ഥാപിക്കുക.
യുപി എച്ച് എസ് തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കുക.
എച്ച്എസ്എസ് തസ്‌തിക അനുവദിച്ച് പ്രമോഷനും നിയമനവും സാധ്യമാക്കുക.
ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കി, മുഴുവൻ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിച്ച്, കുട്ടികളുടെ പഠനാവകാശം ഉറപ്പാക്കുക.
Sports teachers on strike. Iritty Education Sub-District Sports Festival delayed in starting.






















